Breaking News

സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ല..!! മുസ്ലീം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞെന്നും രമേശ് ചെന്നിത്തല..

 


തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നില്‍ കോണ്‍​ഗ്രസ് തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗര്‍ബല്യവുമാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്ബില്‍ വ്യക്തമാക്കി.


കൊവിഡ് മൂലം സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. സര്‍ക്കാരിന്‍റെ അഴിമതികള്‍ തനിക്കു തുറന്നുകാട്ടാന്‍ കഴിഞ്ഞു . അതിന് മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി. സംഘടനാ ദൗര്‍ബല്യം മൂലം താഴെ തലത്തിലേക്ക് സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ എത്തിക്കാന്‍ ആയില്ല.


ബൂത്ത്‌ കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാന്‍ ആയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


ഭരണപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരാക്കി. അമിത് ഷായുടെ സി എ എ പ്രസ്താവനയെ തുടര്‍ന്ന് കേന്ദ്രത്തില്‍ ഭരണം ഇല്ലാത്ത കോണ്‍ഗ്രസിനെക്കാള്‍ എല്‍ ഡി എഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലീം വോട്ടുകള്‍ ഇടതു പക്ഷത്തേക്ക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.


അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ഡി സി സികളും പുന:സംഘടിപ്പിക്കാനാണ് എ ഐ സി സിയുടെ തീരുമാനം. മുഴുവന്‍ ഡി സി സി പ്രസിഡന്‍്റുമാരെയും മാറ്റും. ഒഴിയാന്‍ സന്നദ്ധത അറിയിച്ചവരോട് തത്ക്കാലം തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എ ഐ സി സി ലക്ഷ്യമിടുന്നത്.

No comments