Breaking News

വിഡി സതീശന്‍ "പണി തുടങ്ങി"..!! ആദ്യ പിണക്കം എന്‍എസ്‌എസ് വഴി.. സാമുദായിക സംഘടനകള്‍ ഇനി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കില്ല..!! കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല..!! സതീശനു പിന്തുണയുമായി യുവനേതാക്കളും.. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയുടെ തിടുക്കത്തിലുള്ള രൂക്ഷ പ്രതികരണം പാര്‍ട്ടിയിലെ ചില ഉന്നതരുടെ ചരടുവലികളെ തുടര്‍ന്ന്..??

 


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം മുതല്‍ സാമുദായിക സംഘടനകള്‍ പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തുന്നത് വരെയുള്ള കാര്യങ്ങളില്‍ കര്‍ശനമായി നിലപാടുകള്‍ മുന്നോട്ടുവെച്ച നേതാവാണ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവായതിന് ശേഷം നടത്തിയ പ്രസ്താവനകളില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസിന് പുതിയ ദിശാബോധം നല്‍കുമെന്നാണ് അണികളുടെ പ്രതീക്ഷ.


പാര്‍ട്ടിക്കുള്ളില്‍ വലിയ നവീകരണമുണ്ടാകുമെന്നതിന്റെ സൂചനയാണ് വിഡിയുടെ നേതൃത്വം നല്‍കുന്നത്. ഇതിന് പിന്തുണയുമായി യുഡിഎഫിലെ യുവനേതാക്കളുമുണ്ട്.


ഗ്രൂപ്പിലൂടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന വ്യക്തിയാണെങ്കിലും പാര്‍ട്ടിയെ സമ്മര്‍ദ്ദിലാക്കുന്ന നിലപാടിലേക്ക് ഗ്രൂപ്പിസം വളരുന്നത് യോജിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.


മത വര്‍ഗീയ സംഘടനകള്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്താനോ പാര്‍ട്ടി തീരുമാനങ്ങളില്‍ ഇടപെടാനോ പാടില്ലെന്നും അത്തരത്തിലുള്ള പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് നിലപാടറിയിച്ചിരുന്നു.


വി.ഡിയുടെ ഈ പ്രസ്താവന ആദ്യം തന്നെ ചൊടിപ്പിച്ചത് എന്‍എസ്‌എസിനെയാണ്. കടുത്ത ഭാഷയിലാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സതീശനെതിരെ രംഗത്തു വന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ മത-സാമുദായിക സംഘടനകള്‍ ഇടപെടാന്‍ പാടില്ലെന്നും എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായിക സംഘടനകള്‍ക്കുമുണ്ടെന്നുമാണ് സുകുമാരന്‍ നായരുടെ പ്രതികരണം.


എന്നാല്‍ അതിനോടുള്ള സതീശന്റ പ്രതികരണം പക്വതയോടെ തന്നെയായിരുന്നു. സമുദായ സംഘടനാ നേതാക്കളെ കാണരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വേണ്ടി വന്നാല്‍ കാണണമെന്നുമായിരുന്നു താന്‍ പറഞ്ഞതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷത്തില്‍ കൂടുതല്‍ ഗൗനിക്കാനും അദ്ദേഹം പോയില്ല.


എന്നാല്‍ പാര്‍ട്ടിയേയും അതിലെ നയങ്ങളെയും ഹൈജാക്ക് ചെയ്യുന്ന ഒരു സാമുദായിക ഇടപെടലിനും സതീശന്‍ വഴങ്ങില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസിനെ നവീകരിക്കാനുള്ള തുറുപ്പുചീട്ടാണ് വി.ഡിയുടെ നയപ്രഖ്യാപനമെന്ന് കണക്കുകൂട്ടുന്നവരും പാര്‍ട്ടിയില്‍ കുറവല്ല.


ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മറികടന്ന് ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതൃസ്ഥാനം വി.ഡിയെ ഏല്‍പ്പിച്ചതും പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന ഈ ആത്മവിശ്വാസത്തിന്റെ മുകളിലാണ്. ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍.


അതേസമയം ജി സുകുമാരന്‍ നായരുടെ ഇന്നത്തെ പ്രസ്താവന ഏതെങ്കിലും തരത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണോ എന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. പുതിയ മാറ്റങ്ങളെ ആശങ്കയോടെ വീക്ഷിക്കുന്ന ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായാണോ അദ്ദേഹം ഇത്ര വേഗത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയതെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

No comments