കണ്ണൂരിൽ നിയന്ത്രണം തുടരും
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ല മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ ജില്ലയെ ബി വിഭാഗം ജില്ലയായി പ്രഖ്യാപിച്ച് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടത്. ഇതുപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരി അഞ്ചുവരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിലവിലുണ്ടായിരിക്കും.
ഉത്തരവ് പ്രകാരം ജില്ലയില്‍ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ എല്ലാ ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഇതിനുപുറമെ ജനുവരി 30ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, എന്നിവിടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നില്ലെന്നും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തും. കോവിഡ് ചട്ടലംഘനം ശ്രദ്ധയില്‍പെടുന്നപക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കും. ഇനിയുള്ള ദിവസങ്ങളില്‍ താലൂക്ക് തലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപവത്കരിക്കും.
2000 കടന്ന് കോവിഡ് കുതിപ്പ്
കണ്ണൂര്‍: കോവിഡ് കണക്കുകള്‍ രണ്ടായിരവും കടന്നു കുതിക്കുന്നു. ജില്ലയില്‍ പുതുതായി 2,152 പേര്‍ക്കാണ് കോവിഡ്സ്ഥിരീകരിച്ചത്. ബുധനാഴ്ച 2,333 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 3,18,400 പേര് ഇതുവരെ രോഗബാധിതരായി. 1,973 പേര് രോഗമുക്തരായി. 5,577 സാമ്ബിളുകള്‍ വ്യാഴാഴ്ച പരിശോധിച്ചു. ഇതുവരെ ചെയ്ത പരിശോധനകളുടെ എണ്ണം 2,51,2398 ആയി.
1814 പേരാണ് ബുധനാഴ്ച രോഗമുക്തരായത്. ജില്ലയിലെ ആശുപത്രികളില്‍ ആകെ പ്രവേശിപ്പിച്ചതില്‍ 14.8 ശതമാനം മാത്രമാണ് കോവിഡ് കേസുകള്‍. വ്യാഴാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ച 2,980 പേരില്‍ 440 പേരാണ് കോവിഡ് പോസിറ്റിവ് ആയിട്ടുള്ളത്. കോവിഡ് പോസിറ്റിവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍, ജനുവരി ഒന്നുമുതല്‍ വ്യാഴാഴ്ച വരെ ഉണ്ടായത് 95.6 ശതമാനം വര്‍ധനയാണ്. അതേസമയം ജനുവരി ഒന്നിന് തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിച്ചത് 47 പേരാണെങ്കില്‍ വ്യാഴാഴ്ച അത് 110 പേരാണ്-134 ശതമാനം വര്‍ധന.
No comments