Breaking News

അഖിലേഷ് യാദവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കില്ല.. കാരണമുണ്ട്..

 


ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെയും അദ്ദേഹത്തിന്‍റെ അമ്മാവന്‍ ശിവ്പാല്‍ യാദവിനെതിരെയും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ സോണിയ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എസ്.പി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നില്ല.

2017ല്‍ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസും എസ്.പിയും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. പിതാവ് മുലായം സിങ്ങിന് സ്വാധീനമുണ്ടായിരുന്ന മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍നിന്നാണ് അഖിലേഷ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. എതിരാളി ബി.ജെ.പി കേന്ദ്ര മന്ത്രി എസ്.പി. സിങ് ബാഘേലാണ്. ഇരുവരും കഴിഞ്ഞദിവസം പത്രിക നല്‍കിയിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് എസ്.പി വിട്ട് സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച്‌ 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചിരുന്ന ശിവ്പാല്‍ യാദവ്, ഇത്തവണ അഖിലേഷുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള ജസ്വന്ത് നഗറില്‍നിന്നാണ് ശിവ്പാല്‍ മത്സരിക്കുന്നത്. ഇരുവര്‍ക്കെതിരെയും ദലിത് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ബി.എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

No comments